മേഘനാഥന് വിട നല്‍കി ജന്മനാട്; അന്ത്യവിശ്രമം അച്ഛന്റെ സ്മൃതി കുടീരത്തിനരികെ; അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ

ഷൊർണൂർ: വില്ലൻ വേഷങ്ങളിലൂടെ മലയാളികളെ ത്രസിപ്പിച്ച മേഘനാഥന് വിട നല്‍കി ജന്മനാട്.

തറവാട്ടു വീട്ടില്‍ പിതാവ് ബാലൻ കെ.നായരുടെ സ്മൃതി കുടീരത്തിന് സമീപത്താണ് മൃതദേഹം വൈകിട്ട് 3.30ന് സംസ്കരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മേഘനാഥന്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
ഷൊർണൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമർപ്പിക്കാൻ സിനിമ- സാംസ്കാരിക മേഖലയിലെ പ്രമുഖർ എത്തി.

മുൻമന്ത്രി എ.കെ.ബാലൻ, എംഎല്‍എമാരായ പി.മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിൻ, സിനിമാ താരങ്ങളായ സിജു വില്‍സണ്‍, കോട്ടയം നസീർ, സീമ ജി.നായർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആരാധകരും എത്തി.