കോളജിന് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; 15 മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന നിയമ വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ: കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു.

തോണ്ടൻകുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരൻ (24) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കോളജിലേക്കുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു വാണി അപകടത്തില്‍പെട്ടത്.

2023 സെപ്റ്റംബർ 21നാണ് യുവതിയെ കാറിടിച്ചത്. ഏറ്റുമാനൂർ സിഎസ്‌ഐ ലോ കോളജിന് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.

വീഴ്ചയില്‍ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു.

കഴിഞ്ഞ മൂന്നു മാസമായി വീട്ടില്‍ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണു പരിചരിച്ചിരുന്നത്. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.