ആലപ്പുഴ: ആലപ്പുഴ അരൂരില്‍ വയോധികനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
മത്സ്യത്തൊഴിലാളിയായ അരൂർ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യൻ (71) ആണ് മരിച്ചത്.
ലൈഫ് പദ്ധതിയില്‍ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ കിട്ടാൻ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യൻ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പർ കിട്ടാൻ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്.
വീടിന് നമ്പർ ഇല്ലാത്തതിനാല്‍ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടും സുബ്രമണ്യനെ അലട്ടുന്നുണ്ടായിരുന്നു.
ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂർത്തീകരിച്ചിരുന്നു. എന്നാല്‍ അവസാന ഗഡുവായ ഒരുലക്ഷം രൂപയ്ക്കായി ഒരുപാട് തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല.
ത്വക്ക് സംബന്ധമായ അസുഖം സുബ്രമണ്യനുണ്ടായിരുന്നു. രണ്ടാഴ്ച്ച മുൻപ് അത് മൂർച്ഛിച്ചു. തുടർന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയില്‍ പോകാനിരിക്കുകയായിരുന്നു.
എന്നാല്‍ സുബ്രമണ്യനെ കാണാതായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
