നിലമ്പൂരിൽ ആദിവാസി ദുരിതജീവിതം; ലൈഫ് മിഷൻ വഴി നിര്‍മിച്ച വീടുകളില്‍ വൈദ്യുതി ഇല്ല; വീടുകള്‍ അപകടാവസ്ഥയില്‍ ;  ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി.

 

നിലമ്പൂർ : നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. സബ് ജഡ്ജ് ഷബീര്‍ ഇബ്രാഹിം ആണ് റിപ്പോര്‍ട്ട് നല്‍കിയത്. അഞ്ച് കോളനിയിലെ വീടുകള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. 2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

വാണിയമ്ബുഴ കോളനിയില്‍ 20 കുടുംബങ്ങള്‍ ഷീറ്റ് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. 20 കുടുംബങ്ങള്‍ക്കുള്ളത് 1 ബയോ ടോയ്ലറ്റാണ്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാല്‍ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. ലൈഫ് മിഷൻ വഴി നിര്‍മിച്ച വീടുകളില്‍ വൈദ്യുതി ഇല്ല. കുമ്ബളപ്പാറ ട്രൈബല്‍ കോളനിയില്‍ ഊര് മൂപ്പന്‍റെ വീട് പോലും വാസയോഗ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ഇടപെട്ടതോടെ ഇവിടെ 3 ബയോടോയ്ലറ്റ് ഇവിടെ നിര്‍മ്മിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. തരിപ്പപ്പൊട്ടി ആദിവാസി കോളനിയിലും സമാന അവസ്ഥയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുട്ടുകുത്തി കോളനിയിലെ വീടുകള്‍ എല്ലാം നാശത്തിന്‍റെ വക്കിലാണ്. 15 വീടുകളുംവാസയോഗ്യമല്ലാത്തതാണ്.അതേസമയം, റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും