കൊച്ചി : പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്ക് പകരം സൂപ്പര്‍താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്.ലിത്വാനിയൻ ദേശീയ ടീം ക്യാപ്റ്റൻ ഫെഡോര്‍ സെര്‍നിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ഈ സീസണ്‍ അവസാനിക്കും വരെയാണ് സിര്‍നിച്ചിന്‍റെ കരാര്‍. വൈദ്യ പരിശോധന പൂര്‍ത്തിയായ ശേഷം ഫെഡോര്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും.
സൈപ്രസ് ക്ലബില്‍ നിന്ന് ഐ എസ് എല്ലിലേക്ക് എത്തുന്ന ഫെഡോര്‍ ലിത്വാനിയയ്ക്ക് വേണ്ടി 82 മത്സരങ്ങളില്‍ നിന്ന് 12 ഗോള്‍ നേടിയിട്ടുണ്ട്. സൂപ്പര്‍ കപ്പില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം സിര്‍നിച്ച് വൈകാതെ ചേരും.ലിത്വാനിയന്‍ മാതാപിതാക്കളുടെ മകനായി റഷ്യയില്‍ ജനിച്ച സിര്‍നിച്ച് 2007ലാണ് ലിത്വാനിയയില്‍ പ്രഫഷണല്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങിയത്. 2018ല്‍ റഷ്യന്‍ ക്ലബ്ബായ ഡൈനമോ മോസ്കോയിലെത്തിയ സിര്‍നിച്ച് 2019ല്‍ ലോണില്‍ എഫ് സി ഓറന്‍ബര്‍ഗിനായി കളിച്ചു.
2020ല്‍ പഴയ ക്ലബ്ബായ ജാഗിലോണിയ ബയാസ്റ്റോക്കിലെത്തിയ താരം ദേശീയ കുപ്പായത്തില്‍ 82 മത്സരങ്ങളില്‍ നിന്ന് 12 ഗോള്‍ നേടി.ലെഫ്റ്റ് വിങര്‍ പൊസിഷനിലാണ് ക്ലബ്ബിനായി തിളങ്ങിയതെങ്കിലും സെന്‍റര്‍ ഫോര്‍വേര്‍ഡായും സിര്‍നിച്ചിന് കളിക്കാനാവും.അഡ്രിയാന്‍ ലൂണ കൂടുതലും സെന്‍റര്‍ മിഡ്ഫീല്‍ഡിലും അപൂര്‍വമായി സ്ട്രൈക്കറായുമാണ് ബ്ലാസ്റ്റേഴ്സില്‍ കളിക്കുന്നത്. ലൂണക്ക് പരിക്ക് പറ്റിയശേഷം വിബിന്‍ മോഹനന്‍ ആണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിനായി ആ പൊസിഷനില്‍ കളിക്കുന്നത്. ആ റോളില്‍ വിബിന്‍ തിളങ്ങുകയും ചെയ്തിരുന്നു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ കഴിയുന്ന ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡില്‍ ലൂണയുടെ പകരക്കാരനായി അന്വേഷിച്ചത്.
