ബംഗളൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ ; നിശാപാര്‍ട്ടികള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശം

ബംഗളൂരു: ബംഗളൂരുവില്‍ പുതുവത്സരആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍. നിശാപാര്‍ട്ടികള്‍ ഒരുമണിക്ക് അവസാനിപ്പിക്കാനാണ്നിര്‍ദേശം..ക്ലബ്ബുകളിലും ഹോട്ടലുകളിലുമെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാനും നിര്‍ദേശമുണ്ട്.സഞ്ചാരികളുടെയും സ്വദേശികളുടെയും സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍.

മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവര്‍ക്കും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും എതിരേ കടുത്ത നടപടി. പുതുവത്സര തലേന്ന് 48 ചെക്ക്പ്പോസ്റ്റുകളാണ് ബംഗളൂരുവില്‍ പോലീസ് ക്രമീകരിച്ചിട്ടുള്ളത്.

ഗതാഗതകുരുക്കും സുരക്ഷയും കണക്കിലെടുത്ത് എംജി റോഡ്, റസിഡൻസി റോഡ്, ചര്‍ച്ച്‌ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ രാത്രി എട്ട് മുതല്‍ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. 11 മുതല്‍ രാവിലെ ആറ് വരെ നഗരത്തിലെ ഫ്ലൈഓവറുകളും അടച്ചിടും.

പുതുവത്സരആഘോഷങ്ങള്‍ക്കെത്തുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് നഗരത്തില്‍ ഒരു ‘സ്ത്രീ സുരക്ഷ ഐലന്‍റ്’ ക്രമീകരിക്കും.

5200 കോണ്‍സ്റ്റബിള്‍മാരെയും 1800 ഹെഡ്കോണ്‍സ്റ്റബിള്‍മാരെയും 600 എഎസ്‌ഐമാരെയും 600 എസ്‌ഐമാരെയും 160 ഇൻസ്പെക്ടര്‍മാരെയും 45 എസിപി മാരെയും 15 ഡിസിപിമാരെയും ഒരു ജോയിന്‍റ് കമ്മീഷണറെയും രണ്ട് അഡീഷണല്‍ കമ്മീഷണര്‍മാരെയും സുരക്ഷക്കായി വിവിധയിടങ്ങളില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്