ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങളുമായി ദേവസ്വം ബോര്‍ഡ്; ദിവസം 20,000 സ്പോട്ട് ബുക്കിങ് മാത്രം; ക്യൂ കോംപ്ലക്സുകളില്‍ എത്തുന്ന ഭക്തര്‍ക്ക് വരിനില്‍ക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഭക്തരുടെ തിരക്ക് കണക്കിലെടുത്ത്, ദേവസ്വം ബോർഡ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

ദിവസം 20,000 സ്പോട്ട് ബുക്കിങ് മാത്രം അനുവദിക്കുന്നതായാണ് തീരുമാനം. ഒരേസമയം കൂടുതല്‍ ഭക്തർ എത്തുമ്പോള്‍, അവർക്കു അടുത്ത ദിവസത്തെ ദർശനത്തിനുള്ള ക്രമീകരണം ഒരുക്കും. ഭക്തർക്ക് തങ്ങാൻ സ്ഥലം, വെള്ളം, ഭക്ഷണം എന്നീ സൗകര്യങ്ങളും ഉറപ്പാക്കും.

ദേവസ്വം ബോർഡ് വിശദീകരിച്ചതുപോലെ, മരക്കൂട്ടം – ശരംകുത്തി – സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്സുകളില്‍ എത്തുന്ന ഭക്തർക്ക് വരിനില്‍ക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല.

കൂടാതെ, ക്യൂ കോംപ്ലക്സുകളില്‍ കുടിവെള്ളം, ലഘു ഭക്ഷണം, ചുക്ക് കാപ്പി എന്നിവ ലഭ്യമാകും.
ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധിക ജീവനക്കാരെ നിയോഗിച്ചു.

പമ്പയില്‍ എത്തിച്ചേർന്ന ശേഷം ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ ഭക്തർക്ക് മടങ്ങാൻ സംവിധാനങ്ങള്‍ ഒരുക്കും. ക്യൂ നില്‍ക്കുമ്പോള്‍ വെള്ളം ലഭിക്കാത്ത പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍, ഭക്തർക്ക് അരികിലൂടെ വെള്ളം എത്തിക്കാൻ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.