പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസ്; പിതാവിന് മരണം വരെ തടവും പിഴയും വിധിച്ച്‌ പോക്‌സോ കോടതി

തളിപ്പറമ്പ്: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മരണംവരെ തടവും പിഴയും വിധിച്ച്‌ പോക്‌സോ കോടതി.

വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി നാട്ടിലെത്തിയപ്പോള്‍ പല തവണ സ്വന്തം മകളെ പീഡനത്തിനിരയാക്കുക ആയിരുന്നു. കുട്ടി ഗര്‍ഭിണി ആയതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

രണ്ട് വകുപ്പുകളിലാണ് മരണംവരെ തടവ് ശിക്ഷ വിധിച്ചത്.
തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷാണ് ശിക്ഷിച്ചത്. മറ്റൊരു വകുപ്പില്‍ 47 വര്‍ഷം തടവും 15 ലക്ഷം രൂപ പിഴ വേറെയുമുണ്ട്.

2019-ലാണ് കേസിനാസ്പദമായ സംഭവം. കുറുമാത്തൂര്‍ പഞ്ചായത്തിലെ നാല്‍പ്പത്തിയാറുകാരനാണ് പ്രതി. വര്‍ഷങ്ങളായി വിദേശത്ത് ജോലിചെയ്യുകയായിരുന്ന ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി.

പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച ഇയാള്‍ കോവിഡ് കാലത്ത് നാട്ടിലെത്തി ക്വാറന്റീനിലുണ്ടായിരുന്നപ്പോഴും പീഡിപ്പിച്ചതായി പരാതിയുണ്ട്.