കൈപ്പുഴ കാറ്റ് കാണാനെത്തി; ഇടിമിന്നലേറ്റ് യുവാവും യുവതിയും റോഡില്‍ കിടന്നത് അരമണിക്കൂറോളം; രക്ഷകരായി യുവാക്കള്‍

കോട്ടയം: നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു.

ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടമുണ്ടായത്.
ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.

ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്. ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞിരുന്നു. അതിനാല്‍ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല.

കുടമാളൂര്‍ സ്വദേശികളായ നാലു യുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുകയാണ്.