ആയിരം ബാറുകൾ തുറന്നു, പ്ലസ് വൺ സീറ്റുകൾ നൽകിയില്ല, നിയമസഭയിൽ അടിയന്തര പ്രമേയവുമായി എൻ. ഷംസുദ്ദീൻ, തെക്കും വടക്കും പറഞ്ഞ് പ്രശ്നമുണ്ടാക്കേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്ക്പോര്. മലബാർ മേഖലയിൽ പ്രതിസന്ധി കണക്കിലെടുത്ത് പ്രതിപക്ഷത്തുനിന്ന് എൻ. ഷംസുദ്ദീൻ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു.

പ്ലസ് വണിന് താത്കാലിക ബാച്ചുകൾ പരിഹാരമല്ല. സർക്കാർ ആയിരം ബാറുകൾ തുറന്നുവെങ്കിലും പ്ലസ് വൺ സീറ്റുകൾ നൽകിയില്ലെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.

അര ലക്ഷം വിദ്യാർഥികൾക്ക് സീറ്റില്ലെന്നും കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സഭയിൽ വ്യക്തമാക്കി.

കോഴിക്കോടും പാലക്കാടും സീറ്റ് കൂടുതലുണ്ട്. മലപ്പുറം ജില്ലയിലും ആവശ്യത്തിന് സീറ്റുകളുണ്ട്. തെക്കും വടക്കും പറഞ്ഞ് പ്രശ്നമുണ്ടാക്കേണ്ടെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.