ട്രോളിങ് നിരോധിച്ചതോടെ കുതിച്ചുയര്‍ന്ന് മത്സ്യവില, 300 കടന്ന് മത്തി വില, സൗജന്യ റേഷന്‍ കാലതാമസമില്ലാതെ നല്‍കണമെന്ന് മത്സ്യത്തൊഴിലാളികള്‍

കൊല്ലം: ട്രോളിങ് നിരോധിച്ചതോടെ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് മത്സ്യവില. കൊല്ലത്ത് നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപ വരെയാണ് വില. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ്  നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. ട്രോളിങ് നിരോധന കാലയളവില്‍ ഇളവ് നല്‍കണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം. രണ്ട് മാസത്തോളം നീളുന്ന ട്രോളിങ് നിരോധനകാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്നലെവരെ കിട്ടിയ സമ്പാദ്യം കൊണ്ട് വേണം ഈ വറുതിക്കാലം മുഴുവനും തള്ളി നീക്കാനെന്നാണ് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നത്. എന്നാല്‍, നഷ്ടക്കണക്ക് മാത്രം പറയാനുള്ളവരുടെ കൈയില്‍ ഒന്നുമില്ല. മത്സ്യലഭ്യതയിലെ കുറവും ഡീസലിന്റെ വിലക്കയറ്റവും ഈ തൊഴില്‍മേഖലയെ ആകെ തളര്‍ത്തി. ട്രോളിങ് നിരോധനത്തിന്റെ അവസാന 15 ദിവസമെങ്കിലും ഇളവ് നല്‍കണമെന്നാണ് ബോട്ടുകാരുടെ ആവശ്യം. ട്രോളിങ് നിരോധന സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുകയും ചെയ്തു.