മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യം; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും രണ്ട് കേസുകള്‍ കൂടി

സ്വന്തം ലേഖിക

തിരുവനന്തപുരം: യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് എക്സൈസ് കേസുകള്‍ കൂടി.

ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനാണ് കേസ്. ബാര്‍ ലൈസൻസികളെയും പ്രതി ചേര്‍ത്തു.

കൊട്ടാരക്കര, തിരുവനന്തപുരം ഇൻസ്പെക്ടര്‍മാരാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായര്‍ക്കെതിരെ കേസെടുത്തിരുന്നു.

കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് ഇന്നലെ എക്സൈസ് കേസെടുത്തത്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച്‌ സമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനായിരുന്നു കേസ്.

ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നല്‍കി അഭിനയിച്ചുവെന്നാണ് കേസ്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തില്‍ മദ്യം കാണിച്ചിരുന്നു.

അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ബാര്‍ ലൈസൻസ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായര്‍.