സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍: തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ.

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയിരിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച്‌ കമ്മീഷന് പരാതികള്‍ എത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

 

നിലവില്‍ സഹായം കിട്ടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാൻസ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സാമ്ബത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും. 35 മുതല്‍ 60 വയസ്സ് വരെയുള്ള, നിലവില്‍ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്‌.എച്ച്‌ (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000/ രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.

അതേസമയം, സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 15 മുതല്‍ ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് പെൻഷൻ വിതരണം. സംസ്ഥാനത്ത് 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. 1045 കോടി രൂപയാണ് ധനവകുപ്പ് ഇതിനായി അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.