ഇടുക്കി: പട്ടാപ്പകല്‍ യുവതിയെ ആക്രമിച്ച് മാലകവർന്നത് ഭർത്താവ്. നെടുംകണ്ടത്ത് ഭാര്യയെ ആക്രമിച്ച ശേഷം മാലപൊട്ടിച്ച് കടന്നുകളഞ്ഞ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകണ്ടം കല്ലാർ സ്വദേശി പുളിക്കല്‍ അഭിലാഷിനെയാണ് പോലീസ് പിടികൂടിയത്.
നെടുങ്കണ്ടം കിഴക്കേ കവലയില്‍ വെച്ച് കഴിഞ്ഞ ദിവസം പകലാണ് സംഭവം. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഭാര്യയെ അഭിലാഷ് കാറില്‍ പിന്തുടർന്നെത്തി ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. വാഹനം വരുന്നത് കണ്ട യുവതി സമീപത്തെ വ്യാപാരം സ്ഥാപനത്തിനടുത്തേക്ക് ഓടി മാറി.
കാർ നിർത്തി ഇറങ്ങിയ ആഭിലാഷ് കടയ്ക്ക് മുൻപില്‍ വെച്ച് ഇവരെ നിലത്തേയ്ക്ക് വലിച്ചിട്ട് മർദ്ദിച്ചു. തല പിടിച്ച് തറയില്‍ ഇടിപ്പിക്കുകയും ചെയ്തു. അക്രമണത്തിനിടെ യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ആറുഗ്രാം തൂക്കമുള്ള സ്വർണ മാലയും കൈക്കലാക്കി ഇയാള്‍ കടന്നു കളഞ്ഞു.
അടുത്തയിടെ കടം വീട്ടുന്നതിനായി ഇവരുടെ കൈവശമുണ്ടായിരുന്ന സ്ഥലം വിറ്റിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ക്കെതിരെ ഭാര്യ പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുറച്ചു നാളായി ഇരുവരും അകന്ന് കഴിയുകയാണ്.
ഇതോടൊപ്പം കഴിഞ്ഞയിടെ അഭിലാഷിനെതിരെ കുടുംബ കോടതിയിലും പരാതി നല്‍കി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. യുവതിയുടെ പരാതിയില്‍ കേസെടുത്ത നെടുംകണ്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
