പരസ്യ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് തട്ടിയെടുത്തത് 1.38 കോടി രൂപ; തട്ടിപ്പ് നടത്തിയത് സ്ഥാപനത്തിന്റെ പേരില്‍ ജിഎസ്ടി, ഇന്‍കം ടാക്‌സ്, ടിഡിഎസ് എന്നിവ അടച്ചെന്ന വ്യാജേന, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിയായ ഫിനാന്‍സ് മാനേജര്‍ കീഴടങ്ങി

തൃശൂര്‍: പരസ്യ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 1.38 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആമ്പല്ലൂര്‍ വട്ടണാത്ര തൊട്ടിപ്പറമ്പില്‍ ടി.യു. വിഷ്ണുപ്രസാദ് (30) കോടതിയില്‍ കീഴടങ്ങി.

വളപ്പില കമ്മ്യൂണിക്കേഷന്‍സില്‍ 2022 നവംബര്‍ മുതല്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്തിരുന്ന വിഷ്ണുപ്രസാദ് ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തത്.

സ്ഥാപനത്തിന്റെ പേരില്‍ ജിഎസ്ടി, ഇന്‍കം ടാക്‌സ്, ടിഡിഎസ് തുടങ്ങിയവ അടച്ചെന്നു വ്യാജരേഖ തയാറാക്കിയാണു വിഷ്ണുപ്രസാദ് തട്ടിപ്പു നടത്തിയത്. ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ പണം കൈമാറ്റം നടത്തി.

ഓഡിറ്റിങ്ങില്‍ തട്ടിപ്പുകള്‍ ഓരോന്നായി കണ്ടെത്തിയതോടെ സ്ഥാപനം ഈസ്റ്റ് പോലീസിനു പരാതി നല്‍കി. തട്ടിക്കപ്പെട്ട തുകയുടെ വ്യാപ്തി കണക്കിലെടുത്തു ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചിരുന്നു.