കാട്ടുപന്നികളെ വെടിവെച്ച്‌ കൊല്ലാനുള്ള അനുമതി നീട്ടി; ഉത്തരവ് മൂന്ന് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ തലത്തില്‍ പുനഃപരിശോധിക്കും

കാളികാവ്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഒരു വര്‍ഷത്തേക്ക് കൂടി അനുമതി.

മേയ് 28ന് തീരുന്ന കാലാവധിയാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. ഈ ഉത്തരവ് മൂന്നു മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ തലത്തില്‍ പുനഃപരിശോധനക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം.

ഇപ്രകാരം വെടിവെച്ചുകൊല്ലുന്നന്ന കാട്ടുപന്നികളെ സംബന്ധിച്ച വിശദവിവരം ഓരോ മാസാവസാനവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റവും അടുത്തുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫിസില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തെ കര്‍ഷകര്‍ സ്വന്തം നിലയില്‍ ചെലവ് വഹിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പന്നികളെ കൊന്നിരുന്നത്. പിന്നീട് ഒരു പന്നിയെ വെടി വെക്കാന്‍ 1000 രൂപയും സംസ്‌കരിക്കാന്‍ 1500 രൂപയും പഞ്ചായത്തുകള്‍ക്ക് ചെലവഴിക്കാന്‍ അനുമതി നല്‍കി.

എന്നാല്‍, ഇതനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ചില പഞ്ചായത്തുകള്‍ വിമുഖത കാണിക്കുന്നതായി കര്‍ഷകര്‍ക്ക് പരാതിയുണ്ട്.