വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യുഡിഎഫ് ക്യാമ്പ്. ടികെ ഗോവിന്ദനെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു. തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് ബോർഡ് ഉയർന്നത്. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടികെ ഗോവിന്ദനെ ‘നിയുക്ത എംഎല്‍എ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ അഭിവാദ്യ ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്.1970ല്‍ ഉണ്ടായതിന് സമാനമായ വികാരം ഇത്തവണയും മണ്ഡലത്തില്‍ ആഞ്ഞടിച്ചാല്‍ എല്‍ഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് ക്യാമ്പ്.
സിറ്റിംഗ് എംഎല്‍എ എംവി ഗോവിന്ദൻ പാർട്ടി ചുമതലകളിലേക്ക് മാറിയതോടെയാണ് തളിപ്പറമ്പില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്. എംവി ഗോവിന്ദന്റെ പിൻഗാമിയായി പത്നിയും മുതിർന്ന നേതാവുമായ പികെ ശ്യാമള ടീച്ചർ എത്തിയതോടെ പാർട്ടി പ്രവർത്തകർക്കിടയില്‍ അതൃപ്തി പുകഞ്ഞിരുന്നു.
