കോട്ടയം: വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലെ പൊലീസ് അന്വേഷണത്തില്‍ 2019ലും തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഷെയർ ചാറ്റിനൊപ്പം ഫെയ്സ് ബുക്കിന്റെ അനന്ത സാധ്യതകളും ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നു. നാല് പേരാണ് അന്ന് അറസ്റ്റിലായത്. ഇവർക്കൊപ്പമുള്ള യുവതികളെ പൊലീസ് കേസില്‍ പ്രതി ചേർത്തതുമില്ല.
പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ഇടപെടല്‍ കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവുള്ളതു കൊണ്ടായിരുന്നു ഇത്. പിന്നീട് ചർച്ചയാകുന്ന കറുകച്ചാലിലെ കേസിലും കൂടുതല്‍ പ്രതികളെ പൊക്കാൻ ഈ വിധി തടസ്സമായി മാറി. അങ്ങനെ ആ കേസും ഫലത്തില്‍ അട്ടിമറിക്കപ്പെട്ടു. ആ കേസിലെ ഇരയെ ഭർത്താവ് വെട്ടിക്കൊന്നത് 2023ലാണ്. അതിന് ശേഷം അയാളും ആത്മഹത്യ ചെയ്തു.
പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ ഇരയായ വീട്ടമ്മയുടെ കൊലയിലെ അന്വേഷണം എങ്ങുമെത്തിയില്ല. ഭർത്താവ് വിഷം കഴിച്ചു മരിക്കുകയും ചെയ്തു. അതിന് സമാനമാണ് ഇപ്പോള്‍ വെച്ചൂച്ചിറയില്‍ നടന്നതും.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ഭർത്താവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയില്‍ കാവുങ്കല്‍ വീട്ടില്‍ സൗമ്യ( 35 ) ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് സുനില്‍ കുമാറി (40) നെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുനില്‍ കുമാറിന്റെ സുഹൃത്തിന്റെ ഭാര്യ നല്കിയ പരാതിയില്‍ വെച്ചൂച്ചിറ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഈ കേസില്‍ ഒന്നാം പ്രതി ഈ യുവതിയുടെ ഭർത്താവ് തന്നെയാണ്.
തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവും എത്തിയത് ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലായിരുന്നു. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകള്‍ തിരുവനന്തപുരത്തും സജീവമാണ്. ഇത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവർക്കും തൊടുപുഴയിലെ കൊലപാതകത്തില്‍ പങ്കുണ്ടായിരുന്നു. ഈ കുട്ടിയുടെ അച്ഛന്റെ മരണത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടന്നാല്‍ ഇത്തരം വാട്സാപ്പ് ഗ്രൂപ്പുകളും കുടുങ്ങുമെന്ന് വിലയിരുത്തലും വന്നു. പക്ഷേ അതൊന്നും ആരും അന്വേഷിച്ചില്ല.
2019ലെ കായംകുളത്തെ യുവതിയുടെ പരാതിയാണ് നിർണ്ണായകമായത്. ഭർത്താവ് തന്നെ മറ്റുള്ളവരുടെ ഭാര്യമാരെ സ്വന്തമാക്കാൻ പലർക്കും കാഴ്ച വച്ചെന്ന പരാതിയുള്ളതു കൊണ്ടാണ് അന്ന് കേസെടുക്കാനായത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലാത്തതു കൊണ്ട് വൈഫ് സ്വാപ്പങ് ഗ്രൂപ്പിനെതിരെ ഇതിന് അപ്പുറം ഒന്നും ചെയ്യാൻ പൊലീസിന് കഴിയില്ല. ഇതാണ് ഈ ഗ്രൂപ്പുകള്‍ വീണ്ടും തഴച്ചു വളരാൻ കാരണമായത്.
