സാമൂഹ്യപെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ല; കര്‍ശന നടപടിക്ക് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയില്‍ അനധികൃമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ് മേധാവികള്‍ക്ക് നിർദേശം നല്‍കി ധനവകുപ്പ്.

മസ്റ്ററിംഗില്‍ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തല്‍. കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കാനാണ് നീക്കമെങ്കിലും അനർഹരുടെ പേരുവിവരങ്ങള്‍ പുറത്തു വിടേണ്ടെന്നാണ് ധാരണ.

സര്‍ക്കാര്‍ പേ റോളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്നതിന്‍റെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്. എല്ലാ വകുപ്പികളിലുമുണ്ട് അനർഹർ. കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസ്റ്റ് ധനവകുപ്പ് അതാത് വകുപ്പ് മേധാവികള്‍ക്ക് കൈമാറിയിട്ടുള്ളത്.

അനര്‍ഹരുടെ പട്ടികയില്‍ വ്യക്തിഗതമായ പരിശോധനയാണ് നടക്കുക. സർക്കാർ സർവ്വീസിലുള്ള ഭിന്നശേഷിക്കാരാണ് പട്ടികയില്‍ കൂടുതലമുള്ളതെന്നാണ് വിവരം. സർവ്വീസില്‍ പ്രവേശിച്ചിട്ടും സാമൂഹ്യക്ഷേമപെൻഷൻ വേണ്ടെന്ന് എഴുതിക്കൊടുക്കാതെ ബോധപൂർവ്വം പണം കൈപ്പറ്റുന്നവരുമുണ്ട്.

മസ്റ്ററിംഗിലും ഇവരെ പിടിക്കാനാകാത്തതിന് കാരണം തദ്ദേശവകുപ്പ് ജീവനക്കാരുടെ പിന്തുണ കൂടിയുള്ളത് കൊണ്ടാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും പരമാവധി ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താൻ മത്സരിക്കുന്നതാണ് പതിവ്.