നരഭോജി കടുവയെ തിരിച്ചറിഞ്ഞു; പിടികൂടാന്‍ വയനാടിനെ വിറപ്പിച്ച ടീമിനെ രംഗത്തിറക്കി വനംവകുപ്പ്

സുല്‍ത്താന്‍ ബത്തേരി: വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്ന് തിന്ന നരഭോജി കടുവയെ തിരിച്ചറിഞ്ഞു.

13 വയസ്സ് പ്രായമുള്ള ‘ഡബ്ല്യുഡബ്ല്യുഎല്‍ 45’ എന്ന ആണ്‍ കടുവയാണ് യുവാവിനെ ആക്രമിച്ചതെന്നാണ് കണ്ടെത്തിയത്.
ഇതോടെ കടുവയെ പിടികൂടാനുള്ള ശ്രമവും വനംവകുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യനെ ആക്രമിക്കുന്ന കടുവയാണെന്ന് സ്ഥിരീകരിച്ചതോടെ വെടിവെച്ച്‌ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്.
കടുവ യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ പൂതാടി പഞ്ചായത്തിലെ 11ാം വാര്‍ഡിലെ നിരോധനാജ്ഞ ഈ മാസം 19 വരെ നീട്ടിയിട്ടുണ്ട്.

കടുവയെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ കളത്തിലിറക്കിയിരിക്കുകയാണ് ഇപ്പോള്‍ വനംവകുപ്പ്. ഒരുകാലത്ത് വയനാടന്‍ മലനിരകളില്‍ ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്ബന്‍ എന്ന വിക്രവും കല്ലൂര്‍ കൊമ്പന്‍ എന്ന ഭരതുമാണ് കടുവയെ പിടിക്കാനായി എത്തിയ കുങ്കിയാനകള്‍.