ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അറിയാൻ; സൈറണ്‍ മുഴങ്ങിയാല്‍ എന്തു ചെയ്യണം? അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുകയാണ്.

ഡ്രോണുകളും മിസൈലുകളുമായി പാകിസ്ഥാൻ പ്രകോപനം ശക്തമാക്കിയിട്ടുണ്ടെങ്കിലും എല്ലാം ഇന്ത്യൻ സേന നിഷ്പ്രഭമാക്കിയിട്ടുണ്ട്. എങ്കിലും പൊതുജനങ്ങള്‍ സുരക്ഷയുടെ കാര്യത്തില്‍ അറിയേണ്ട ചിലതുണ്ട്.

സൈറണ്‍ മുഴങ്ങിയാല്‍ എന്ത് ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സൈറണ്‍ മുഴങ്ങിയാല്‍ എന്ത് ജോലിയായാലും ഉടൻ നിർത്തിവച്ചിട്ട് എറ്റവും അടുത്ത ഷെല്‍ട്ടറിലേക്ക് മാറുക എന്നതാണ് ഏറ്റവും പ്രധാനം.

ഷെല്‍ട്ടറില്ലെങ്കില്‍ നല്ല അടച്ചുറപ്പുള്ള മുറിയില്‍ കയറുക. ബേസ്മെന്റിലേക്ക് മാറാൻ പറ്റിയാല്‍ ഏറ്റവും നല്ലത്. വീട്ടിലെ എല്ലാ ജനാലകളും വാതിലുകളും അടയ്ക്കുക. കട്ടിയുള്ള കർട്ടനുകള്‍ ഉപയോഗിച്ച്‌ മറയ്ക്കുക.

എല്ലാ ലൈറ്റുകളും അണയ്ക്കുക.
ജനറേറ്ററുകളോ ഇൻവർട്ടറോ പ്രവർത്തിപ്പിക്കരുത്. അത്യാവശ്യമെങ്കില്‍ ടോർച്ചോ മെഴുകുതിരിയോ ഉപയോഗിക്കുക. അടിയന്തര സാഹചര്യങ്ങള്‍ക്കായി എമർജൻസി കിറ്റ് കരുതുക. അത്യാവശ്യ മരുന്നുകളും വെള്ളവും. കേടുവരാത്ത ഭക്ഷണ പദാർത്ഥങ്ങളും ബാറ്ററിയും പവർബാങ്കും ഉള്‍പ്പെടുന്നതാവണം എമർജൻസി കിറ്റ്.

എസ്‌എംഎസ് അലർട്ടുകള്‍ ശ്രദ്ധിക്കണം സ്ഥിതിഗതികള്‍ ശാന്തമായാല്‍ വീണ്ടും സൈറണ്‍ മുഴങ്ങും. എല്ലാം സുരക്ഷിതമാണെന്നാണ് അതിനർത്ഥം. അപ്പോള്‍ മാത്രമേ പുറത്തിറങ്ങാവു.