‘മര്യാദയ്‌ക്ക് ജീവിക്കുന്നവരുടെ വീട്ടിലേക്ക് കള്ളുകൊടുത്ത് ചീത്തവിളിക്കാൻ ആളെ വിടുംപോലെയാണ് സജി ചെറിയാനെ മുഖ്യമന്ത്രി പറഞ്ഞുവിടുന്നത്’; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

കോട്ടയം: മര്യാദയ്‌ക്ക് ജീവിക്കുന്ന ആള്‍ക്കാരെ അപമാനിക്കാനാണ് മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിട്ടിരിക്കുന്നതെന്ന പരിഹാസവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.

ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷന്മാര്‍ക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിന് നേരെയാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പ്രതികരിച്ചത്. പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്തശേഷം ചീത്തവിളിപ്പിക്കാൻ ആളെ പറഞ്ഞുവിടുന്നപോലെയാണിതെന്നും മുഖ്യമന്ത്രിയുടെ അറിവോടെ മര്യാദയ്ക്ക് ജീവിക്കുന്നവരെ അപമാനിക്കാനാണ് സജി ചെറിയാനെ വിട്ടതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി വിളിപ്പിച്ച സദസില്‍ ക്രൈസ്‌തവ നേതാക്കള്‍ പോയത് തെറ്റല്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടിയ്‌ക്ക് വിളിച്ചാല്‍ പോകേണ്ടിവരും. അതിന് പോയവരെ കളിയാക്കുകയും പരിഹസിക്കുകയുമല്ല വേണ്ടതെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലത് ഭംഗിയായി പ്രകടിപ്പിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നവകേരള സദസില്‍ പങ്കെടുത്ത ആരെയെങ്കിലും കുറിച്ച്‌ തങ്ങള്‍ മോശമായി പറഞ്ഞോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് എന്നാല്‍ നവകേരള സദസിലുടനീളം മന്ത്രി സജി ചെറിയാൻ തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.