മലപ്പുറം: നഴ്‌സുമാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മ വഴി വിസ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി പിടിയില്‍. തൃശൂർ തിരുവില്വാമല കലാനി വീട്ടില്‍ രഞ്ജിത്തി(40)നെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്തേക്ക് ജോലിക്ക് പോകുവാനായി വിസ നല്‍കാമെന്ന് വാഗ്‌ദാനം നല്‍കിയാണ് പ്രതി നഴ്‌സുമാരെ കബിളിപ്പിച്ചത്.
ഇവരില്‍ നിന്നും 10,95,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
കഴിഞ്ഞ ജൂണിലാണ് പ്രതി നഴ്‌സുമാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
എടക്കര, വഴിക്കടവ്, ചുങ്കത്തറ സ്വദേശിനികളാണ് തട്ടിപ്പിനിരയായത്. തൃശൂർ നിന്നും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചുങ്കത്തറ സ്വദേശിനിയാണ് വിസയ്ക്കായി ഇയാളെ ആദ്യം സമീപിച്ചത്. ഇവർക്ക് വിസ നല്‍കി വിദേശത്തേക്ക് അയക്കുകയും ചെയ്തു.
എന്നാല്‍ ഈ വിശ്വാസത്തി കൂടുതല്‍ വീസയുണ്ടെന്നും അതിലേക്ക് കൂടുതല്‍ ആളുകളെ വേണമെന്നും പറഞ്ഞ് 33 നഴ്സുമാരില്‍ നിന്ന് വിസയ്ക്കായി പണം വാങ്ങി കബളിപ്പിക്കുകായിരുന്നു. വിസ ലഭിക്കാതായതോടെ പണം നല്‍കിയവർ എടക്കര പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയി.
തുടർന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍ ഉണ്ടെന്ന വിവരം പോലീസ് മനസ്സിലാക്കി.
ശേഷം എടക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ ബി ഷൈജു, എസ്‌ഐ ജയകൃഷ്ണൻ, എഎസ്‌ഐമാരായ ഷാജഹാൻ, ഏബ്രഹാം, സീനിയർ സിവില്‍ പൊലീസ് ഓഫീസർ സാബിറലി, സിപിഒമാരായ ഷാഫി, നജ്മുദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് മാറ്റി.
