വൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്; ‘ലക്ഷ്യം പുതുയുഗ കേരളം’

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. ലൈറ്റ് മെട്രോ പദ്ധതി ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം. സ്വപ്നപദ്ധതിയായ മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ധാതുമേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു തുറമുഖ സമ്പത്ത് ഏകോപിപ്പിച്ച് സതേൺ കേരള ഇക്കോണമിക് കോറിഡോർ പ്രഖ്യാപിച്ചു. ഇതിനായി അമ്പത് കോടി വകയിരുത്തി. നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പദ്ധതിയും പ്രഖ്യാപിച്ചു. ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബിന് ഇരുന്നൂറ് കോടി രൂപ വകയിരുത്തി. കൊച്ചി വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും.

തൊഴിൽ മേഖലയിൽ വലിയ മാറ്റത്തിന് തുടക്കമിടാൻ ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. തൊഴിൽ ശക്തി ആസൂത്രണമാകും മുഖ്യചുമതല. സാറ്റലൈറ്റ് ടെക്‌നോളജിയിൽ തൊഴിൽ സാധ്യത വർധിപ്പിക്കും. സ്വകാര്യ ഉപഗ്രഹ നിർമ്മാണ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. കാരുണ്യ പ്രവർത്തനങ്ങൾക്ക് വൺ കേരള കരുതൽ മിഷൻ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പാവപ്പെട്ട കുട്ടികളുടെ ചികിത്സയാണ് കരുതൽ മിഷൻ ലക്ഷ്യം വയ്ക്കുന്നത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപനം.

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ നടപ്പാക്കും. പ്രാരംഭപ്രവർത്തനങ്ങൾക്ക് ഇരുപത് കോടി രൂപ അനുവദിക്കുമെന്നും വിഡി സതീശൻ. മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി അമ്പത് കോടി രൂപ അനുവദിച്ചു. കേരളത്തെ സ്വർണ വിനിമയ കേന്ദ്രമാക്കി മാറ്റാൻ ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. റബറിന്റെ താങ്ങുവില 200 നിന്ന് 250 ആക്കുമെന്ന് ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ‌ പ്രഖ്യാപിച്ചു.