വാവ സുരേഷിന് പാമ്ബിനെ പിടിക്കാൻ വനംവകുപ്പിന്റെ ലൈസൻസ്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നല്‍കാൻ വനംവകുപ്പ് തീരുമാനിച്ചു. രാജവെമ്പാല അടക്കം ആയിരക്കണക്കിന് പാമ്പുകളെ പിടിച്ച സുരേഷിന് ഇതുവരെ ലൈസൻസ് നല്‍കിയിരുന്നില്ല.

പാമ്പു പിടിക്കാനുള്ള ലൈസൻസ് ലഭിക്കാൻ നിയമസഭ പെറ്റിഷൻ കമ്മിറ്റിക്ക് വാവ സുരേഷ് നല്‍കിയ പരാതിയില്‍ ഹീയറിംഗ് നടത്താൻ കൂടിയ യോഗത്തിലാണ് തീരുമാനം ആയത്.

കമ്മിറ്റി ചെയര്‍മാൻ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ആണ് യോഗം ചേര്‍ന്നത്. വനംവകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച്‌ പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ സന്നദ്ധനാണെന്ന് സുരേഷ് അറിച്ചതോടെയാണ് ലൈസൻസിനായി വനംവകുപ്പിന് അപേക്ഷ നല്‍കാൻ പെറ്റിഷൻ കമ്മിറ്റി നിര്‍ദ്ദേശിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഡി ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു.

പാമ്ബുകളെ പിടികൂടാനുള്ള ലൈസൻസ് വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഉടൻ കൈമാറും. പാമ്ബ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും വാവസുരേഷിനുള്ള വര്‍ഷങ്ങള്‍ നീണ്ട വൈദഗ്ദ്ധ്യം പരിഗണിച്ചാണ് തീരുമാനം.അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്ബ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിലെ ഒരുവിഭാഗം തടസം നിന്നത്. ഇതിനാല്‍ സുരേഷിന് ലൈസൻസ് നല്‍കിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷം കോട്ടയം കുറിച്ചിയില്‍ മൂര്‍ഖൻ പാമ്ബിനെ പിടിക്കുന്നതിന് ഇടയില്‍ സുരേഷിന് പാമ്ബ് കടിയേറ്റിരുന്നു. എന്നാല്‍, കടിച്ച പാമ്ബിനെ പിടികൂടി കുപ്പിയില്‍ അടച്ച ശേഷം ആണ് ആശുപത്രിയിലേക്ക് പോയത്. വിദഗ്ധ ചികിത്സ കിട്ടാനായി മന്ത്രി വി എൻ വാസവൻ എത്തിയാണ് സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.