മദ്യത്തിലൊഴിച്ച്‌ കുടിച്ചത് ആംബുലൻസിൻ്റെ ബാറ്ററിയില്‍ കലര്‍ത്താൻ വച്ചിരുന്ന വെള്ളം; വണ്ടിപ്പെരിയാർ സ്വദേശിക്ക് ദാരുണാന്ത്യം; സുഹൃത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

ഇടുക്കി: മദ്യത്തിലൊഴിച്ച്‌ ആംബുലൻസിൻ്റെ ബാറ്ററിയില്‍ കലർത്താൻ വെച്ച വെള്ളം കുടിച്ച യുവാവ് മരിച്ചു.

ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു അത്യാസന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പില്‍ ജോബിനാണ്(40) മരിച്ചത്.

സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്നാട്ടില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കുമളിയില്‍ വച്ചാണ് സംഭവം. വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനില്‍ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചിരുന്നു.

പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസില്‍ നാട്ടിലേക്ക് വന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കുമളിയില്‍ എത്തി. ഈ സമയത്ത് ആംബുലൻസ് ചായ കുടിക്കാനായി നിർത്തി.

ഈ സമയത്ത് ജോബിനും പ്രഭുവും തമിഴ്നാട്ടില്‍ വച്ച്‌ കഴിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്റെ ബാറ്ററിയില്‍ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച്‌ കലർത്തി കഴിക്കുകയായിരുന്നു. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഇവിടെ വച്ച്‌ ജോബിൻ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.