വന്ദേഭാരത് ട്രെയിനിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ പാറ്റ ; ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യാത്രക്കാരൻ ; വന്ദേഭാരത് തീവണ്ടികളില്‍ വിളമ്പുന്ന വൃത്തിഹീനമായ ഭക്ഷണങ്ങള്‍ക്കെതിരെ 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ 123 പരാതികളാണ് റെയിൽവേക്ക് ലഭിച്ചത്

വന്ദേഭാരത് ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതായി മുംബൈ സ്വദേശിയായ യാത്രക്കാരന്‍. ഇക്കഴിഞ്ഞ ജൂണിൽ വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതിയുയർന്നതിന് പിന്നാലെയാണ് ഈ സംഭവം. ഭക്ഷണത്തില്‍ കണ്ടെത്തിയ പാറ്റയുടെ ഫോട്ടോയും വീഡിയോയും എക്സിൽ വൈറലാകുകയാണ്.
മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയില്‍ വിളമ്പിയ ദാലിലാണ് പാറ്റയെ കണ്ടെത്തിയതായി യാത്രക്കാരൻ പോസ്റ്റിൽ പറയുന്നത്.
വന്ദേഭാരത് തീവണ്ടികളില്‍ വിളമ്പുന്ന വൃത്തിഹീനമായ ഭക്ഷണങ്ങള്‍ക്കെതിരെ 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ 123 പരാതികളാണ് റെയിൽവേക്ക് ലഭിച്ചത്.
കുടംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന റിക്കി ജെസ്വാനി എന്നയാളുടെ സഹോദരിക്ക് അത്താഴമായി വിളമ്പിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയതെന്ന് ഇദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഐ.ആര്‍.സി.ടി.സിക്ക് പരാതി എഴുതിനല്‍കിയിട്ടുണ്ട്.
വൃത്തിഹീനമായ ഭക്ഷണത്തിന്റെയും എഴുതി നല്‍കിയ പരാതിയുടേയും ഫോട്ടോയും വീഡിയോയും മറ്റൊരാളാണ് എക്സിൽ പങ്കുവെച്ചത്. ഓഗസ്റ്റ് 19-നാണ് സംഭവമുണ്ടായത്. യാത്രക്കിടയിലെ അത്താഴത്തിന് വിളമ്പിയ ദാലില്‍ പാറ്റയെ കണ്ടെത്തിയെന്നും മാനേജര്‍ എത്തി സ്ഥിരീകരിച്ചുവെന്നും ഇതാണോ പുതിയ ഇന്ത്യയെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ റിക്കി ജസ്വാനി ചോദിക്കുന്നു.
ഇദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി റെയില്‍വേ രംഗത്തെത്തി. ‘നിങ്ങള്‍ക്ക് നേരിട്ട അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നു. സേവനം നല്‍കുന്ന ആള്‍ക്ക് പെനാല്‍റ്റി നല്‍കിയിട്ടുണ്ട്.
ഭക്ഷണം പാചകം ചെയ്യുന്ന യൂണിറ്റ് പരിശോധിക്കാനായി അധികൃതരെ നിയമിച്ചിട്ടുണ്ടെന്നും റെയില്‍വേയുടെ മറുപടി പോസ്റ്റില്‍ പറയുന്നു.ഇതേ ട്രെയിനിൽ യാത്രചെയ്ത മറ്റൊരാള്‍ പ്രഭാത ഭക്ഷണത്തിന് ലഭിച്ച ഭക്ഷണത്തിലെ തൈര് പഴകിയിരുന്നതായി പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്.