തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ പൂർത്തിയായതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറുന്നു.
വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശന ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെതന്നെ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ നീണ്ടുപോയതാണ് സതീശന്റെ താമസം മാറ്റം വൈകാൻ കാരണം.
നേരത്തെ, വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താമസിച്ചിരുന്ന കന്റോണ്‍മെന്റ് ഹൗസിലാണ് നിലവില്‍ മുഖ്യമന്ത്രി താമസിക്കുന്നത്. ഇതേത്തുടർന്ന് പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറാൻ സാധിച്ചിരുന്നില്ല.
ഇത് സംബന്ധിച്ച അനിഷ്ടം പിണറായി വിജയൻ നേരത്തെ ഒരു വാത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു.
പൊതുമരാമത്ത് വകുപ്പാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കുന്നത്. പണി പൂർണമായും കഴിഞ്ഞിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം. വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് പാലുകാച്ചല്‍.
