ടിവികെ പാർട്ടി ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ പാർട്ടിയിലെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടിയിലെ പദവി തർക്കങ്ങളെയും പ്രാദേശിക നേതാക്കളുടെ ഭീഷണിയെയും തുടർന്ന് രണ്ട് ഭാരവാഹികൾ ജീവനൊടുക്കാൻ ശ്രമിച്ചു. തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് വനിതാ നേതാവ് അജിത ആഗ്‌നൽ അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തി. നേരത്തെ പദവിക്കായി ഇവർ വിജയ്‌യുടെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും അദ്ദേഹത്തിന്റെ കാർ തടയുകയും ചെയ്തിരുന്നു. നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് അജിത. രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചെന്നാണ് അജിതയുടെ ആരോപണം.

രണ്ടാമത്തെ സംഭവം തിരുവള്ളൂരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ബാനറിൽ പ്രാദേശിക നേതാവിന്റെ ചിത്രം ഉൾപ്പെടുത്താത്തതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ടിവികെ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് ശുചിമുറി വൃത്തിയാക്കുന്ന ദ്രാവകം കുടിച്ചാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. യൂണിയൻ സെക്രട്ടറി വിജയ് പ്രഭുവിന്റെ ചിത്രം ബാനറിൽ ഇല്ലാത്തതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതാണ് സതീഷിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. രണ്ട് നേതാക്കളും നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.