പരമ്പരകളില്‍ തെറ്റായ സന്ദേശം; അസാന്മാർഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നു; മെഗാസീരിയല്‍ നിരോധിക്കണം; ഒരുദിവസം ഒരുചാനലില്‍ 2 സീരിയലുകള്‍ മതി; സീരിയലുകള്‍ സെൻസര്‍ ചെയ്യാൻ വനിതാ കമ്മീഷൻ ശുപാര്‍ശ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യും മുൻപ്‌ സെൻസർ ബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്.

മെഗാപരമ്പരകള്‍ നിരോധിച്ച്‌, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണം. ഒരുദിവസം ഒരു ചാനലില്‍ രണ്ടുസീരിയല്‍ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മിഷൻ ആവശ്യപ്പെടുന്നു.

സീരിയലുകളുടെ സെൻസറിങ് നിലവിലെ സിനിമാ സെൻസർ ബോർഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേക ബോർഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാകമ്മിഷന്റെ പഠനറിപ്പോർട്ട് ആവശ്യപ്പെടുന്നു.

മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷൻ ഇതേക്കുറിച്ച്‌ പഠിച്ചത്. പരമ്പരകളില്‍ തെറ്റായ സന്ദേശമുണ്ടെന്ന് 43 ശതമാനം പേർ കുറ്റപ്പെടുത്തി. സീരിയലുകളുടെ പ്രമേയത്തില്‍ മാറ്റംവരുത്തണമെന്ന് 57 ശതമാനം പേരും ആവശ്യപ്പെട്ടു.

അസാന്മാർഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നതായും പഠനം കണ്ടെത്തി. കേന്ദ്രകഥാപാത്രമാകുന്ന സ്ത്രീകള്‍ മിക്കപ്പോഴും നെഗറ്റീവ് റോളിലാണ്. യാഥാർഥ്യബോധമുള്ള കഥകള്‍ കുറവാണ്. ഇത്തരത്തിലുള്ള സീരിയലുകള്‍ സംപ്രേഷണംചെയ്യുന്നത് കുടുംബങ്ങളെയും കുട്ടികളെയും ബാധിക്കുന്നു. 2017 മുതല്‍ 2022 വരെയാണ് വിവിധ മേഖലകളിലെ പ്രശ്നങ്ങളെപ്പറ്റി കമ്മിഷൻ പഠിച്ചത്.

മറ്റുശുപാർശകള്‍ ഹ്രസ്വചിത്രങ്ങളും വെബ്‌സീരീസുകളും വിദ്യാഭ്യാസപരിപാടികളും ഉള്‍പ്പെടുത്തുക, കുട്ടികള്‍ അമിതമായി സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക, അധിക്ഷേപഭാഷ നിരോധിക്കുക, സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കുന്നതിനെതിരേയുള്ള നിയമം കർശനമായി നടപ്പാക്കണം, അശ്ലീല ഉള്ളടക്കങ്ങള്‍ തിരയുന്നത് കർശനമായി നിയന്ത്രിക്കുക, ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമെങ്കില്‍ നിയമനിർമാണം നടത്തുകയും പ്രത്യേകം സമിതികള്‍ രൂപവത്കരിക്കുകയും വേണം. പരാതിസെല്ലും ആവശ്യമാണ്.