മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; തൃശൂര്‍ കമ്മീഷണര്‍ അങ്കിത് കുമാറിനെ സ്ഥലം മാറ്റും; നടപടി തൃശ്ശൂര്‍ പൂരം പരാതികളില്‍

തൃശ്ശൂർ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ നടപടികളില്‍ ഉയർന്നുവന്ന പരാതികളില്‍ നടപടിക്ക് നിർദ്ദേശം.

തൃശൂർ കമ്മീഷണർ അങ്കിത് കുമാറിനെ സ്ഥലം മാറ്റും. അങ്കിത്ത് അശോകിന് പുറമേ, അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കി.

തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകള്‍ വോട്ടെടുപ്പിന് 5 ദിവസം മാത്രം ബാക്കി നില്‍ക്കെ തൃശൂരില്‍ പുതിയ തെരഞ്ഞെടുപ്പ് വിഷയമായി മാറിക്കഴിഞ്ഞു. പൂരം നടത്തിപ്പിലെ വീഴ്ചകളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബിജെപിയുടെ പ്രചരണം.

പൂരം കുളമാക്കി ബിജെപിക്ക് വോട്ട് കിട്ടാന്‍ ഇടതുമുന്നണി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പൊലീസിന്‍റെ അമിത നിയന്ത്രണമെന്നാണ് യുഡിഎഫ് വാദം.