വോട്ടുറപ്പിക്കാൻ തൃശൂരില്‍ ബി ജെ പി കിറ്റുകള്‍; ആരോപണവുമായി എല്‍ ഡി എഫ്

തൃശൂർ: വോട്ടുറപ്പിക്കാൻ തൃശൂരില്‍ ബി ജെ പി കിറ്റുകള്‍ വിതരണം ചെയ്തു എന്ന ആരോപണവുമായി എല്‍ ഡി എഫ്.

ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റില്‍ നിന്ന് പ്രാദേശിക ബി ജെ പി നേതാവായ രാധാകൃഷ്ണൻ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും അമ്പതോളംപേർ കിറ്റുകള്‍ വാങ്ങിയെന്നുമാണ് മുൻ മന്ത്രിയും സി പി ഐ നേതാവുമായ വി എസ് സുനില്‍കുമാർ അടക്കമുളള എല്‍ ഡി എഫ് നേതാക്കള്‍ ആരോപിക്കുന്നത്.

ഇതുസംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന് അവർ പരാതിയും നല്‍കിയിട്ടുണ്ട്.

 

ഇന്ന് ഉച്ചതിരിഞ്ഞാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണൻ എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലർ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച്‌ കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് എല്‍ ഡി എഫ് പ്രവർത്തകർ സ്ഥലത്തെത്തി. സ്ഥാപനത്തിന് പിന്നിലെ ഗോഡൗണിലാണ് കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്.

 

എന്നാല്‍, ബി ജെ പിക്കുവേണ്ടിയല്ല തങ്ങള്‍ കിറ്റുകള്‍ തയ്യാറാക്കിയതെന്നും വിഷുവിന് വേണ്ടിയാണെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമ പറയുന്നത്. കിറ്റുകള്‍ തയ്യാറാക്കി വയ്ക്കുമെന്നും ആവശ്യക്കാർ എത്തുമ്പോള്‍ അവർക്ക് ആവശ്യമുള്ള കിറ്റുകള്‍ നല്‍കുമെന്നും ഉടമ വ്യക്തമാക്കി. എന്നാല്‍ എല്‍ ഡി എഫിന്റേത് വെറും ആരോപണം മാത്രമാണെന്നാണ് ബി ജെ പി പറയുന്നത്.