കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊല കേസ് ; കുറ്റപത്രം നാളെ സമർപ്പിക്കും

കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ ഏപ്രിൽ 22നാണ് പ്രമുഖ വ്യവസായി വിജയകുമാറിനെയും മീര വിജയകുമാറിനെയും വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ വീട്ടിലെ മുൻ ജോലിക്കാരൻ അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ ഏക പ്രതി. മുൻ വൈരാഗത്തെ തുടർന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതികളെ വെട്ടി കൊലപ്പെടുത്തിയതായാണ് കുറ്റപത്രത്തിലെ പരാമർശം.

തിരുവാതുക്കൽ ഇരട്ടക്കൊലപാത കേസിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം പൂർത്തിയാക്കി. 76 പേജുള്ള വിശദമായ കുറ്റപത്രം അന്വേഷണ സംഘം കോട്ടയം സി ജെ എം കോടതിയിൽ സമർപ്പിക്കും. 65 സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.

തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ ശ്രീവത്സത്തിൽ ടി.കെ വിജയകുമാർ, ഭാര്യ മീര വിജയകുമാർ എന്നിവരെ കൊലപ്പെടുത്തിയ പ്രതി അമിത് ഒറാങ്ങിനെ പിറ്റേദിവസം പോലീസ് പിടികൂടിയിരുന്നു.തൃശ്ശൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.