തിരുപ്പതി ക്ഷേത്രത്തിന് സമീപമുള്ള രണ്ട് ഹോട്ടലുകള്‍ക്ക് കൂടി ബോംബ് ഭീഷണി; പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തി

തിരുപ്പതി: അന്ധ്രാ പ്രദേശില്‍ തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് ഹോട്ടലുകള്‍ക്ക് കൂടി ബോംബ് ഭീഷണി ലഭിച്ചു.

തീവ്രവാദ സംഘടനകളുടെ പേരിലാണ് ഞായറാഴ്ച ബോംബ് ഭീഷണിയെത്തിയത്. പിന്നീട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടർച്ചയായ മൂന്നാം ദിവസമാണ് തിരുപ്പതിയിലെ ഹോട്ടലുകള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ അടങ്ങിയ ഇ-മെയിലുകള്‍ ലഭിച്ചത്. രണ്ട് ഹോട്ടലുകളുടെയും നഗരത്തിലെ വരദരാജ ക്ഷേത്രത്തിന്റെയും പരിസരങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശമാണ് ഏറ്റവുമൊടുവില്‍ ലഭിച്ചത്.

ഹോട്ടലുകളുടെയും മാനേജ്മെന്റുകളും ക്ഷേത്ര അധികൃതരും വിവരം പൊലീസിന് കൈമാറി. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ വൻ സന്നാഹം സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയായിരുന്നു.

ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്ത. ഡിഎംകെ നേതാവ് ജാഫർ സാദിഖിന്റെയും പാകിസ്ഥാന്റെ ഐ.എസ്.ഐയുടെയും പേരിലായിരുന്നു സന്ദേശങ്ങള്‍.