നെടുംകുന്നം: സ്കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണി ഉയർത്തി തെരുവുനായ്ക്കൾ. ഇരുപതിലധികം നായ്ക്കളാണ് നെടുംകുന്നം പ്രദേശത്തിന്റെ വിവിധഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.
മാണികുളം, നെടുംകുന്നം പള്ളിപ്പടി ജംഗ്ഷൻ, കാവുന്നട കവല തുടങ്ങിയ ഇടങ്ങളിലെല്ലാം തെരുവുനായകൾ വിഹരിക്കുകയാണ്. കാൽനട യാത്രികർക്കുനേരേ കുരച്ചുചാടുക, വാഹനങ്ങൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കടിപിടി കൂടുക തുടങ്ങിയവ നിത്യകാഴ്ചയാണ്.
റോഡിലൂടെയുള്ള നായകളുടെ പരക്കംപാച്ചിലിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേൽക്കുന്നതു സാധാരണ സംഭവമായി മാറി. ഏതാനും നാൾ മുമ്പ് ഇത്തരത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിനു ഗുരുതര പരിക്കേറ്റിരുന്നു. നെടുംകുന്നം ഗവൺമെന്റ് സ്കൂളിന്റെ ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് തെരുവുനായ്ക്കൾ തമ്പടിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തെരുവുനായ ശല്യം അതിരൂക്ഷമായിട്ടും ഇവയെ നിയന്ത്രിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം ഉണ്ട്. ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന വിദ്യാർഥികൾക്ക് ഭീഷണിയാണ് ഇവ.
