ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കം; മനപൂര്‍വം വീഴ്ച വരുത്തിയിട്ടില്ല, രമ്യമായി പ്രശ്‌നം പരിഹരിക്കും; പള്ളിത്തര്‍ക്കത്തില്‍ കോടതിയോട് കൂടുതല്‍ സമയം തേടി സര്‍ക്കാര്‍

ദില്ലി: ഓർത്തഡോക്‌സ് യാക്കോബായ തർക്കം പ്രശ്‌നം രമ്യമായി പരിഗണിക്കാൻ സമയം വേണമെന്ന് കേരളം. ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

തർക്കത്തിൽ ഉള്ള പള്ളികൾ ഏറ്റെടുത്ത് നൽകുന്നത് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നും കേരളം കോടതിയിൽ അറിയിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കോടതിലക്ഷ നടപടികള്‍ ഒഴിവാക്കണമെന്നും സംസ്ഥാനത്തിന്റ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രശ്‌നം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം കോടതി നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

2017ലെ വര്‍ഗീസ് കേസുമായി ബന്ധപ്പെട്ട് വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നടപടി വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സുപ്രിംകോടതി പറഞ്ഞിരുന്നത്.

ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ബലപ്രയോഗത്തിലൂടെ പള്ളികള്‍ പിടിച്ചെടുക്കുക, പള്ളികള്‍ കൈമാറുക എന്നതെല്ലാം അസാധ്യമായ കാര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മനപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 43 പള്ളികളില്‍ മുപ്പതോളം പള്ളികള്‍ ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.