സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ കേളികൊട്ടുണര്‍ത്തുന്ന കോണ്‍ഗ്രസിന്‍റെ മഹാജനസഭ ; തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇന്ന് നടക്കും

തൃശൂര്‍: സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ കേളികൊട്ടുണര്‍ത്തുന്ന കോണ്‍ഗ്രസിന്‍റെ മഹാജനസഭ ഇന്നു തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടത്തും.എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കു വേദിയാകുന്നു എന്നനിലയില്‍ സമ്മേളനം ഏറെ ശ്രദ്ധ നേടും. ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു നേതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍നിന്ന് ബൂത്ത് പ്രസിഡന്‍റ്, വനിതാ വൈസ് പ്രസിഡന്‍റ്, ബൂത്ത് ലെവല്‍ ഏജന്‍റുമാർ എന്നിങ്ങനെ മൂന്നുപേര്‍ അടങ്ങുന്ന 75,000ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലംവരെയുള്ള കേരളത്തില്‍നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുക്കാനെത്തുക.

ബൂത്ത് വൈസ് പ്രസിഡന്‍റുമാരായ എല്ലാ വനിതകളെയും പങ്കെടുപ്പിക്കുന്നുവെന്നതും സമ്മേളനത്തിന്‍റെ പ്രത്യേകതയാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹഭരണത്തിനെതിരായ പോര്‍മുഖം പാര്‍ട്ടിയുടെ താഴേത്തട്ടില്‍ ശക്തമാക്കുക എന്നതാണ് മഹാജനസഭയുടെ ലക്ഷ്യം.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി പ്രചാരണസമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എംപി തുടങ്ങി കോണ്‍ഗ്രസിന്‍റെ മുന്‍നിര നേതാക്കള്‍ സമ്മേളനത്തിനെത്തും.