എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു; ആദ്യ യാത്ര ഈ മാസം 14ന്; നടപടി യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത്

ചങ്ങനാശ്ശേരി: മധ്യകേരളത്തിലെയും തമിഴ്‌നാട്ടിലെയും തീര്‍ഥാടകരുടെയും യാത്രക്കാരുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത്, പുതിയൊരു സ്‌പെഷല്‍ ട്രെയിന്‍കൂടി എറണാകുളത്തുനിന്നു വേളാങ്കണ്ണിയിലേക്ക് (06061/62) അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

14ന് രാത്രി 11.50ന് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ആദ്യ സര്‍വീസ് അടുത്തദിവസം വൈകിട്ട് 3.15ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. 15ന് വൈകുന്നേരം 6.40ന് വേളാങ്കണ്ണിയില്‍നിന്നു തിരിച്ച് പുറപ്പെടുന്ന ട്രെയിന്‍ 16ന് പകല്‍ 11.55ന് എറണാകുളത്ത് എത്തും. ആറ് ജനറല്‍ കോച്ചുകൾ ഉൾപ്പെടെ മൊത്തം 18 ബോഗികൾ ഈ ട്രെയിനിൽ ഉണ്ട്.

മധുരയില്‍ കഴിഞ്ഞയാഴ്ച നടന്ന ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍മായുള്ള യോഗത്തിൽ വേളാങ്കണ്ണിയിലേക്ക് അധിക ട്രെയിന്‍ അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ തമിഴ്‌നാട്ടില്‍നിന്നു യോഗത്തില്‍ പങ്കെടുത്ത എല്ലാ എംപിമാരും പിന്തുണച്ചു.

കേരളത്തില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക സര്‍വീസ് അനുവദിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ തേടി വേളാങ്കണ്ണി പള്ളി മാനേജ്‌മെന്‍റ് കമ്മിറ്റി നേരത്തേ കൊടിക്കുന്നില്‍ സുരേഷിന് നിവേദനം നല്‍കിയിരുന്നു.