ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണ് ആ സംഘടനയിൽ നേതാക്കളുമായുള്ള കൂടിക്കാഴ്ച ഗൗരവമായി കാണേണ്ട; ആർഎസ്എസ് നേതാവുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

ആര്‍എസ്എസ് നേതാവുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.

ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ അപാകതയില്ലെന്നും ഷംസീര്‍ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത് കുമാര്‍ മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം അഭ്യൂഹം മാത്രമാണെന്ന് സ്പീക്കര്‍ പറഞ്ഞു.

അജിത് കുമാറിനെ പിന്തുണക്കുന്ന വേളയില്‍ സ്പീക്കര്‍ ആര്‍എസ്എസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ചര്‍ച്ചയായതോടെ മറുപടിയുമായി സ്പീക്കര്‍ വീണ്ടും രംഗത്തെത്തി.

തന്നോട് ആര്‍എസ്എസിനുള്ള സമീപനം അറിയുന്നതല്ലേ എന്നായിപരുന്നു വിവാദങ്ങള്‍ക്ക് നേരെ സ്പീക്കറുടെ മറുചോദ്യം.

അതേസമയം എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ അറിയിച്ചു.

ആര്‍എസ്എസിനെ സഹായിക്കാന്‍ എഡിജിപി കൂട്ടുനിന്നെന്ന് അന്‍വര്‍ ആരോപിച്ചു. എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അജിത് കുമാറിനെ ഇനിയും ലോ ആന്‍ഡ് ഓര്‍ഡറില്‍ ഇരുത്തി കേസുകള്‍ അന്വേഷിക്കുന്നത് തന്നെ കുരുക്കാനാണെന്ന് പി വി അന്‍വര്‍ പറഞ്ഞു.

എന്നെ ഇല്ലായ്മ ചെയ്താലും വസ്തുതകള്‍ നിലനില്‍ക്കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. എല്ലാ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോണ്‍ ചോര്‍ത്തുന്നു എന്ന് എസ്പി സുജിത്ത് ദാസ് പറഞ്ഞെന്ന് അന്‍വര്‍ പറഞ്ഞു.