ഫെയ്സ്ബുക്ക് പോസ്റ്റ് ആയതുകൊണ്ട് നന്നായി, വാർത്താ സമ്മേളനം വല്ലതും ആയിരുന്നേല്‍, ഇക്ക വെള്ളം കുടിച്ചു പോയേനെ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെയ്സ്ബുക്കിൽ പ്രതികരിച്ച നടൻ മമ്മുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ

എറണാകുളം: സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച്‌ ഉയരുന്ന ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരിച്ച്‌ നടൻ മമ്മൂട്ടി. സിനിമാ സംഘടനയിലുള്ളവർ വിഷയത്തില്‍ ആദ്യം പ്രതികരിക്കട്ടെ, അതിനു ശേഷം പ്രതികരിക്കുന്നതാണ് ഉചിതമെന്ന് കരുതിയാണ് ഇപ്പോള്‍ പ്രതികരിച്ചതെന്നായിരുന്നു മമ്മൂട്ടിയുടെ വിശദീകരണം.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ താരത്തിന്റെ കമന്റ് ബോക്‌സില്‍ വിമർശനവുമായി നിരവധി പേരാണ് എത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള സിനിമാ മേഖലയിലെ സംഭവ വികാസങ്ങളില്‍ പ്രതികരിക്കാത്തതില്‍ മമ്മൂട്ടിക്കെതിരെ നേരത്തെ തന്നെ വിമർശനം ശക്തമായിരുന്നു.

നാളുകള്‍ക്ക് ശേഷം കേവലം ഒരു പോസ്റ്റില്‍ തന്റെ പ്രതികരണം ഒതുക്കിയതില്‍ രൂക്ഷ വിമർശനമാണ് കമന്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ ശക്തി കേന്ദ്രം എന്ന ഒന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള പവർ ഗ്രൂപ്പ് ആരാണെന്ന് മനസിലായെന്നാണ് കമന്റുകളില്‍ ഭൂരിഭാഗവും.

‘ഒരു കുറിപ്പ് എഴുതി കടമ നിർവഹിച്ച മെഗാസ്റ്റാറിന് ഒരു കൊട്ട അഭിനന്ദനങ്ങള്‍’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഗതികേടുകൊണ്ടുള്ള പ്രതികരണം, താങ്കള്‍ ഇത്രയും അപ്‌ഡേറ്റ് ആകേണ്ടിയിരുന്നില്ലെന്നായിരുന്നു മറ്റൊരു കമന്റ്. ഫെയ്സ്ബുക്ക് പോസ്റ്റ് ആയതുകൊണ്ട് നന്നായി, വാർത്താ സമ്മേളനം വല്ലതും ആയിരുന്നേല്‍, ഇക്ക വെള്ളം കുടിച്ചു പോയേനെ എന്നും കമന്റുകളുണ്ട്.