വീട്ടിനുള്ളില്‍ തലയോട്ടിയും ഫ്രിഡ്ജില്‍ അസ്ഥികൂടങ്ങളും കണ്ടെത്തി; 30 വര്‍ഷമായി ആള്‍ത്താമസമില്ല

കൊച്ചി: എറണാകുളം ചോറ്റാനിക്കര പൈനിങ്കല്‍ പാറയില്‍ വീട്ടിനുള്ളില്‍ നിന്ന് തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും കണ്ടെത്തി.

വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ വിവിധ കവറുകളിലായി അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും പൊലീസ് കണ്ടെത്തി. വീടിന് അകത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്.

30 വർഷമായി ആള്‍താമസമില്ലാത്ത വീടായിരുന്നു ഇത്. ഇവിടെ ആള്‍താമസമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നു.

ഇവരെക്കൊണ്ട് നാട്ടുകാർ നല്‍കിയ പരാതിയെ തുടർന്ന് പൊലീസ് പരിശോധിക്കാൻ എത്തിയതായിരുന്നു. പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും കണ്ടെത്തിയത്. എന്നാല്‍ തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്നതുള്‍പ്പെടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.

വൈറ്റിലയില്‍ താമസിക്കുന്ന ഡോക്ടറുടെ വീടാണിതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 30 വർഷമായി ആള്‍ താമസം ഇല്ലാത്ത വീടാണിതെന്ന് പൊലീസ് വ്യക്തമാക്കി.