ഭൂ ഉടമകള്‍ക്ക് ഇനി മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാം..! സില്‍വര്‍ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പൂര്‍ണമായും റദ്ദായി

തിരുവനന്തപുരം: സില്‍വർലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂർണമായും റദ്ദായി.

ഇതോടെ ഇനി ഭൂ ഉടമകള്‍ക്ക് മഞ്ഞക്കുറ്റികള്‍ നീക്കാം. കേന്ദ്രാനുമതി ലഭിക്കാതിരിക്കുകയും സംസ്ഥാന സർക്കാർ ബദല്‍ റെയില്‍ പദ്ധതിയായ റീജണല്‍ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സില്‍വർലൈൻ ഭൂമി ഏറ്റെടുക്കല്‍ ആശങ്കകള്‍ അവസാനിക്കുന്നത്.

സില്‍വർലൈൻ ഉപേക്ഷിച്ച്‌ സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂർണമായും റദ്ദായി. സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിന്റെയും ഔദ്യോഗിക വിശദീകരണം.

സാമൂഹിക ആഘാതപഠനം നടത്താൻ അതിർത്തിനിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികള്‍ നാട്ടിയത്. 2022-ലെ അതിർത്തിനിർണയവും അതിർത്തിനിശ്ചയിക്കലും ഇതോടെ അസാധുവായി. സില്‍വർലൈൻ യാഥാർഥ്യമാകണമെങ്കില്‍ വിശദപദ്ധതിരേഖ ഒഴികെയുള്ളവ വീണ്ടും ചെയ്യേണ്ടിവരും.
കേന്ദ്രം എതിർക്കുന്ന പശ്ചാത്തലത്തില്‍ അതിന് സാധ്യതയില്ല.