കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഹരിച്ചു; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ 

ന്യൂഡൽഹി: കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഹരിച്ചതായി പാർട്ടിയുടെ മുതിർന്ന നേതാവ് ശശി തരൂർ അറിയിച്ചു. രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും പാർലമെന്റിലെ ഖർഗെയുടെ ഓഫീസിൽ ശശി തരൂർ സന്ദർശിച്ചു. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിലാണ് നിർണായക ചർച്ചകൾ നടന്നത്.

 

പാർട്ടി അദ്ധ്യക്ഷനുമായും രാഹുൽ ഗാന്ധിയുമായും എല്ലാ കാര്യങ്ങളും തുറന്നും വ്യക്തമായും സംസാരിച്ചതായി ശശി തരൂർ പറഞ്ഞു. കഴിഞ്ഞ ആഴ്ച പാർട്ടിയുമായി ബന്ധപ്പെട്ട ചില “പ്രശ്നങ്ങൾ” നേതൃത്വവുമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ പാർലമെന്റിൽ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും ശശി തരൂർ ആവർത്തിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതായി വ്യാഖ്യാനിക്കപ്പെട്ട പ്രസ്താവനകൾക്ക് പിന്നാലെ പാർട്ടിയുമായി ബന്ധം വഷളായെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. ഇതിനിടെ സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ ശശി തരൂർ നിഷേധിച്ചു. താനും പാർട്ടിയും ഒരേ ദിശയിലാണെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.