തോട്ടട ഐടിഐ സംഘര്‍ഷം: കെഎസ്‌യു, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്; ഇന്ന് ജില്ലയില്‍ പഠിപ്പുമുടക്ക് സമരം

കണ്ണൂർ: തോട്ടട ഐ ടി ഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു.

സംഘർഷത്തില്‍ പരുക്കേറ്റ കെഎസ്‌യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ പരാതിയില്‍ 11 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെയും പരുക്കേറ്റ എസ്‌എഫ്‌ഐ പ്രവർത്തകൻ ആഷിക്കിന്റെ പരാതിയില്‍ 6 കെ എസ് യു പ്രവർത്തകർക്ക് എതിരെയുമാണ് കേസെടുത്തത്.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതില്‍ 17 എസ്‌എഫ്‌ഐ, കെഎസ്‌യു പ്രവർത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തില്‍ നാളെ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും ഉള്‍പ്പെടുത്തി പോലീസ് സർവകക്ഷിയോഗം ചേരും.

സംഘർഷത്തെ തുടർന്ന് കെഎസ്‌യു ജില്ലയില്‍ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പു മുടക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

കെഎസ്‌യു പ്രവർത്തകർക്ക് സംഘർഷത്തില്‍ പരിക്കേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് റിബിൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം ക്യാമ്പസില്‍ കെ എസ് യു കൊടികെട്ടിയതിന് പിന്നാലെ എസ്‌എഫ്‌ഐ കെഎസ്‌യു പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പോലീസ് ലാത്തി വീശിയാണ് സംഘർഷം നിയന്ത്രിച്ചത്. അക്രമത്തെ തുടർന്ന് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.