ഇടുക്കി: ഇരുപതുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ചപ്പാത്ത് പച്ചക്കാട് സ്വദേശി കൊച്ചുവീട്ടിൽ ജെസ്ബിൻ സജിയെയാണ് പോലീസ് പിടി കൂടിയത്.
കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 20 കാരിയെ ഇൻസ്റ്റഗ്രാം വഴി 2022 -ൽ ജെസ്ബിൻ സജി പരിചയപ്പെടുന്നത്. തുടർന്ന് കാൽവരിമൗണ്ട്, കോട്ടയം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജ്കളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു. മൊബൈൽ ഫോണിൽ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
2023 ജൂൺ മുതൽ നവംബർ വരെയുള്ള സമയത്താണ് പീഡനം നടന്നത്. നാളുകൾക്ക് ശേഷം പ്രതി യുവതിയുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇതറിഞ്ഞ യുവതി ഉപ്പുതറ പോലീസിൽ പരാതി നൽകി. യുവതിയെ ആദ്യം പീഡിപ്പിച്ചത് കാൽവരി മൗണ്ടിൽ ആയതിനാൽ കേസ് ഉപ്പുതറ പോലീസ് തങ്കമണി പോലീസിന് കൈമാറി.
തുടർന്ന് തങ്കമണി പോലീസ് പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഇലക്ട്രിക്കൽ ജോലിക്കാരനായ പ്രതി മറ്റു പെൺകുട്ടികളെയും സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്. കട്ടപ്പന എ എസ് പി രാജേഷ് കുമാർ തങ്കമണി എസ്എച്ച്ഒ എംപി എബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
