തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പ്പപാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
നിലവില്‍ കട്ടിളപാളി കടത്തിയ കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന തന്ത്രിയെ ജയിലിലെത്തിയാവും എസ്‌ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക. നാളെ കസ്റ്റഡി അപേക്ഷ നല്‍കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് ഇന്നലെയും എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ എത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. തന്ത്രിക്ക് തട്ടിപ്പില്‍ ബന്ധമുണ്ടെന്നാണ് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയില്‍ നല്‍കിയ റിപ്പോർട്ട്.
സ്വർണം ചെമ്പാക്കിയ വ്യാജ മഹസറില്‍ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. അതേസമയം, ശബരിമലയില്‍ കൊടിമരം മാറ്റി സ്ഥാപിച്ചതും പ്രത്യേക സംഘത്തിൻ്റെ അന്വേഷണ പരിധിയിലാണ്.
