മടക്ക യാത്രയ്ക്ക് പമ്പയില്‍ 800 ബസുകള്‍; മകരവിളക്ക് ദിവസം ദീര്‍ഘദൂര ബസുകളും; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മകരവിളക്ക് മഹോത്സവം 2025ന് തീർത്ഥാടകർക്കാായുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി കെഎസ്‌ആർടിസി.

മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്‌ആർടിസി നടത്തിയിട്ടുള്ളത്. മടക്ക യാത്രയ്ക്ക് കെഎസ്‌ആർടിസി പമ്പയില്‍ 800 ബസുകള്‍ ക്രമീകരിക്കും.

ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനു ശേഷം തീർത്ഥാടകർക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിക്കുന്നത്.
പമ്പ- നിലയ്ക്കല്‍ ചെയിൻ സർവീസ് പമ്പയില്‍ നിന്നുള്ള ദീർഘദൂര സർവ്വീസുകള്‍ പാർക്കിംഗ് സർക്കുലർ സർവീസുകള്‍ എന്നിവ ഉള്‍പ്പെടെ 245 ബസുകള്‍ നിലവില്‍ പമ്പയിലുണ്ട്.

ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമളി, കൊട്ടാരക്കര , പുനലൂർ , എറണാകുളം അടക്കം വിവിധ സ്പെഷ്യല്‍ സെൻ്ററുകളില്‍ നിന്നായി 228 ബസ്സുകളും ഓപ്പറേറ്റ് ചെയ്ത് വരുന്നുണ്ട്. ഇതിനു പുറമേയാണ് 400 ബസുകള്‍ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്.