പത്തനംതിട്ട: ശബരിമല സന്നിധാനത്തെത്തിയ പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകള്‍ ശേഖരിച്ചുതുടങ്ങി.
ശ്രീകോവിലിനുചുറ്റും നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാതെ വന്നതോടെയാണ് കൂടുതല്‍ പരിശോധനകള്‍ നടത്താൻ ഹൈക്കോടതി അനുമതി നല്‍കിയത്. ശ്രീകോവിലിനുചുറ്റുമുള്ള എല്ലാ വശങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുമെന്നാണ് വിവരം.
ആദ്യം ശ്രീകോവിലിനുപിറകിലുള്ള സാമ്പിളുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത്. പരിശോധന മൂന്ന് ദിവസം നീണ്ടുനില്‍ക്കും. ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമുണ്ട്. ഇന്ന് ഉച്ചയോടെ അന്വേഷണ സംഘം സന്നിധാനത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. നട അടച്ചതിനുശേഷം സാമ്പിളുകള്‍ ശേഖരിക്കാനായിരുന്നു ആദ്യം തിരുമാനിച്ചിരുന്നത്.
