അന്ന് ഭാഗ്യം തേടി പോയ ജയറാമിന് മൊഴി കൊടുക്കാനും എത്തേണ്ടി വരും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ജയറാമിനെ സാക്ഷിയാക്കും; വീരമണിയുടെ മൊഴി എടുക്കുന്നതും പരിഗണനയില്‍; സ്വര്‍ണ്ണ പാളി എത്തിയിടത്തെല്ലാം അന്വേഷണം…!

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ നടന്‍ ജയറാമിന്റേയും മൊഴി എടുക്കും.

സാക്ഷിയെന്ന നിലയിലാകും മൊഴി എടുക്കുക. ജയറാമിന്റെ സൗകര്യം തേടിയാകും തീയതി നിശ്ചയിക്കുക. ശബരിമല വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളിയുമായി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

നടന്‍ ജയറാമിനെയും ഗായകന്‍ വീരമണി രാജുവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ജയറാമിനെയും വീരമണി രാജുവിനെയും കൊണ്ട് പൂജ നടത്തുകയും ചെയ്തു. ജയറാമിന്റെ വീട്ടിലും സ്വര്‍ണ്ണപാളി എത്തിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജയറാമിന്റെ മൊഴി എടുക്കുന്നത്.

സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ പലയിടത്തും വച്ച്‌ പണമീടാക്കുന്ന തരത്തില്‍ ഇതിന്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ശബരിമലയിലെ ശ്രീകാവിലിന്റെ വാതില്‍ കട്ടിള എന്നെല്ലാം അവകാശപ്പെട്ട് അമ്പത്തൂരിലെ ഫാക്ടറിയിലാണ് പ്രദര്‍ശനവും പൂജയും സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്ന് ജയറാം പ്രതികരിച്ചു.

‘ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ചാണ് പരിചയപ്പെടുന്നത്. മാസ പൂജയ്ക്ക് പോകുമ്പോള്‍ കാണാറുണ്ട്. അദ്ദേഹമാണ് ശബരിമലയിലേക്ക് പോകുന്ന ശ്രീകോവിലിന്റെ കട്ടിളപ്പടിയുടെ പൂജ നടക്കുന്നുവെന്ന് പറഞ്ഞത്. ഞാന്‍ അവിടേക്ക് പോവുകയും ചെയ്തു’ ജയറാം പറഞ്ഞിരുന്നു.