ജ്വല്ലറി തുറന്ന ജീവനക്കാര്‍ ഞെട്ടി, അലമാരകളെല്ലാം അലങ്കോലം; ജ്വല്ലറിയിൽ നടന്നത് വൻ മോഷണം; ഓടിളക്കി അകത്തുകടന്ന കള്ളൻ 8 കിലോഗ്രാം വെള്ളി ആഭരണങ്ങളും 6 ലക്ഷം വിലവരുന്ന സ്വർണ ആഭരണങ്ങളും കവർന്നു; കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴ: രാവിലെ ജ്വല്ലറി തുറന്ന ജീവനക്കാര്‍ ഞെട്ടി. കടയ്ക്ക് ഉള്ളിലെ അലമാരകളെല്ലാം അലങ്കോലമായി കിടക്കുന്നു. മുല്ലയ്ക്കലിൽ ജ്വല്ലറിയിൽ വൻ മോഷണം. ഓടിളക്കി അകത്തുകടന്ന കള്ളൻ ലക്ഷങ്ങളുടെ ആഭരണങ്ങൾ കവര്‍ന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കടയുടെ പിന്നിലൂടെ മേൽക്കൂരയിലെ ഓടുകൾ ഇളക്കി കയറുന്ന കള്ളന്‍റെ സിസിടിവി ദൃശ്യം വ്യക്തമാണ്. മുഖംമൂടിയും കയ്യുറകളും ധരിച്ചിരിക്കുന്നതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. അലമാരയിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങളാണു മോഷണം പോയത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ പൂട്ടും കൈപ്പിടിയും തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഏകദേശം 8 കിലോഗ്രാം വെള്ളി ആഭരണങ്ങളും സ്വർണം പൊതിഞ്ഞ 6 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളും പ്രതി കവര്‍ന്നു. ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ പറഞ്ഞു. സമീപത്തെ മറ്റൊരു ജ്വല്ലറിയിൽ മൂന്നു മാസം മുമ്പ് പകൽ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഇപ്പോൾ ജാമ്യത്തിലാണ്.

ഇയാൾ ഉൾപ്പെടെയുള്ള സ്ഥിരം മോഷ്ടാക്കളെയാണ് പോലീസ് സംശയിക്കുന്നത്. മോഷണ ശേഷം ഇരുചക്രവാഹനത്തിൽ മോഷ്ടാവ് എന്നു സംശയിക്കുന്നയാൾ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുട്ടിൽ വാഹനത്തിന്റെ നമ്പർ വ്യക്തമായിട്ടില്ല. വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ നോർത്ത് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.